മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍
തിരുവനന്തപുരം : മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക്. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയില്‍ വെച്ച് ഐഷ പോറ്റിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎല്‍എ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി. പ്രീയപ്പെട്ട സഖാക്കള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോണ്‍ഗ്രസ് സമര വേദിയില്‍ പറഞ്ഞു. ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു.
