ഐപിഎൽ 2026 : താരലേലം കഴിഞ്ഞു, കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ളത് ഈ നാലു ടീമുകള്‍
ഐപിഎല്‍ താരലേലം കഴിഞ്ഞതോടെ അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
പത്തു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ ആകെ വാങ്ങിയത് 77 കളിക്കാരെയാണ്.
കൂടുതല്‍ പണം പഴ്‌സിലുള്ളവര്‍ അതു വാരിയെറിഞ്ഞ് ടീമിനെ ശക്തിപ്പെടുത്തിയപ്പോള്‍ അധികം പണമില്ലാത്ത മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് പോലെയുള്ളവര്‍ ലേലത്തില്‍ വലിയ നീക്കങ്ങള്‍ നടത്താതെ നിശബ്ധരുമായിരുന്നു.
ലേലത്തിനു ശേഷം ചില ടീമുകള്‍ വളരെ ശക്തമായിട്ടുണ്ടെന്നു കാണാം. ഇപ്പോള്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള നാലു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.
കിരിട ഫേവറിറ്റില്‍ മുന്നിലാരൊക്കെ?
ഐപിഎല്‍ ലേലം കഴിഞ്ഞതോട കിരീട ഫേവറിറ്റുകളായി ഏറ്റവും മുന്നിലുള്ള നാലു ടീമുകള്‍ അഞ്ചു തവണ വീതം ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു വട്ടം കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഇനിയും കപ്പടിക്കാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ്.
ആറാം കിരീടം സ്വപ്‌നം കാണുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ ഏറെക്കുറെ കഴിഞ്ഞ തവണത്തെ അതേ സ്‌ക്വാഡിനെ തന്നെ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയിരിക്കുകയാണ്. ലേലത്തില്‍ അവര്‍ വാങ്ങിയ പ്രധാനപ്പെട്ടയാള്‍ നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ്.
അദ്ദേഹത്തെ കൂടാതെ പ്രതീക്ഷ നല്‍കുന്ന ചില അണ്‍ക്യാപ്ഡ് യുവതാരങ്ങളെയും മുംബൈ വാങ്ങിയിട്ടുണ്ട്. നേരത്തേ ട്രേഡ് വിന്‍ഡോയില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നിവരെയും അവര്‍ കൂടാരത്തില്‍ എത്തിച്ചിരുന്നു.
രോഹിത് ശര്‍മ, ഡികോക്ക്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന അതിശക്തമായ ബാറ്റിങ് ലൈനപ്പ് ഇപ്പോള്‍ മുംയൈ്ക്കുണ്ട്. ഓള്‍റൗണ്ടര്‍മാരായ കോര്‍ബിന്‍ ബോഷ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരും ടീമിന്റെ ഭാഗമാണ്. ബൗളിങിലാവട്ടെ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്., മായങ്ക് മാര്‍ക്കാണ്ഡെ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരുമുണ്ട്.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യമെടുത്താല്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ശക്തമായ നിരയെയാണ് അവര്‍ തയ്യാറാക്കിയിരിക്കുന്നത്, ട്രേഡിലൂടെ സൂപ്പര്‍ താരം സഞ്ജു സാംസണിനെ വാങ്ങാനായത് അവരുടെ ബാറ്റിങിന് കരുത്ത് വര്‍ധിപ്പിക്കും. കൂടാതെ യുവ അഗ്രസീവ് ബാറ്റര്‍മാരായ ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ തുടങ്ങിയവരും ചെന്നൈയുടെ കൂടാരത്തിലുണ്ട്.
ബൗളിങിന്റെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്കു ഇപ്പോള്‍ ചെറിയ സംശയമുള്ളത്. ലേലത്തില്‍ ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്‍ട്രിയെ അവര്‍ വാങ്ങിയിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചാഹറാണ് പുതുതായെത്തിയ മറ്റൊരാള്‍. നതാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ് എന്നിവരാണ് ബൗളിങ് നിരയിലെ മറ്റുള്ളവര്‍.
ലേലത്തില്‍ ടീമിനെ ഉടച്ചു വാര്‍ത്ത മറ്റൊരു ഫ്രാഞ്ചൈസിയാണ് കെകെആര്‍. ബാറ്റിങിലും ബൗളിങിലുമെല്ലാം അവര്‍ ടീമിലേക്കു പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ഓപ്പണിങ് സ്‌പോട്ടിലേക്കു ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരങ്ങളായ ടിം സെയ്‌ഫേര്‍ട്ട്, ഫിന്‍ അലെന്‍ എന്നിവരെ കൊണ്ടുവരാന്‍ അവര്‍ക്കായിരുന്നു.
കൂടാതെ മുന്‍നിരയിലേക്കു ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും പുതുതായെത്തി. ഓസ്‌ട്രേലിയയുട സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് കെകെആര്‍ ടീമിലെ ഏറ്റവും വലിയ ആകര്‍ഷണം. ബൗളിങിലേക്കു മതീശ പതിരാന, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെയും വാങ്ങിയിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ തുടങ്ങിയവരും ടീമിന്റെ ഭാഗമാണ്.
അതേസമയം, ഡല്‍ഹി വളരെ സന്തുലിതമായ ടീമായാണ് ഇപ്പോള്‍ കാണപ്പെടുന്നത്. കെഎല്‍ രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, അശുതോഷ് ശര്‍മ എന്നിവര്‍ നേരത്തേ തന്നെ ടീമിലുണ്ട്. ലേലത്തില്‍ ഓപ്പണിങിലേക്കു ബെന്‍ ഡക്കെറ്റിനെയും ഫിനിഷിങിലേക്കു ഡേവിഡ് മില്ലറെയും അവര്‍ പുതുതായി ടീമിലേക്കു കൊണ്ടു വരികയും ചെയ്തിരിക്കുകയാണ്
ബൗളിങില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ടി നടരാജന്‍ എന്നിവരുടെ സാന്നിധ്യം ഡിസിയെ അപകടകാരികളാക്കും. ഇവരുടെ കൂട്ടത്തിലേക്കു ജമ്മു കാശ്മീരിന്റെ പുതിയ പേസ് സെന്‍സേഷന്‍ ആക്വിബ് നബിയെയും അവര്‍ പുതുതായി കൊണ്ടു വന്നിരിക്കുകയാണ്.
