പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്ക്
കാട്ടിക്കുളം : പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറ്കാരന് നിസാര പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിൻ്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ കല്യാണ വീട്ടിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലോട്ടുള്ള നടപ്പാതയിലൂടെ പോകുമ്പോൾ അരികിലെ വയലിൽ കാട്ടാനയുണ്ടായിരുന്നെന്നും പെട്ടെന്ന് ആന പാഞ്ഞടുത്ത് തുമ്പികൈ കൊണ്ട് തട്ടിയതായും മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കളും നാട്ടുകാരും ഓടി ചെന്നപ്പോഴേക്കും ആന അവിടെ നിന്നും മാറിയിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി കുട്ടിയെ വയനാട് മെഡിക്കൽ കോളേജിലെത്തിച്ചു. കൈയുടെ ഷോൾഡറിന് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കൂടുതൽ പരിശോധന നടത്തിവരികയാണെന്ന് കുട്ടിയുടെ പിതാവ് രാജു പറഞ്ഞു.
