സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ് ; ഗാസയില്‍ ആക്രമണം നിര്‍ത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ട്രംപ്

ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രായേലി പൗരന്മാരെയും (ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും) വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്. ടെലിഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
ട്രംപ് മുന്നോട്ടുവെച്ച സമാധാന ഉടമ്ബടി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അംഗീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഈ നീക്കം. അതെസമയം ട്രംപിന്റെ ഇരുപതിന പരിപാടിയിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ല. ഈ വിഷയങ്ങളില്‍ കൂടുതല്‍ ചർച്ച ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി. കാര്യങ്ങള്‍ അന്തിമമാക്കുന്നതിനായി മധ്യസ്ഥ ചർച്ചകള്‍ക്ക് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.
ഗാസയില്‍ നിന്ന് ഹമാസ് വിട്ടുപോകണമെന്നും, ഗാസ ഭരണത്തില്‍ ഹമാസിന് പങ്കുണ്ടാകില്ലെന്നതുമടക്കം നിരവധി നിർദ്ദേശങ്ങള്‍ ട്രംപും നെതന്യാഹുവും തയ്യാറാക്കിയ സമാധാന പദ്ധതിയിലുണ്ട്. സമാധാന ഉടമ്ബടി അംഗീകരിക്കാൻ ഹമാസിന് അവസാന അവസരം നല്‍കുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഹമാസ് ഒരു തീരുമാനത്തിലെത്തണമെന്നും, എല്ലാ രാജ്യങ്ങളും തന്റെ ഉടമ്ബടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ട്രംപ് പ്രസ്താവിച്ചു. ഈ അവസാന അവസരത്തിലുള്ള കരാർ നടന്നില്ലെങ്കില്‍ ആരും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിനെതിരെ പൊട്ടിപ്പുറപ്പെടും. ഒന്നുകില്‍ ഒരു വഴിക്ക് അല്ലെങ്കില്‍ മറ്റൊരു വഴിക്ക് മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമില്‍ എഴുതി. ഗാസ മേഖലയില്‍ നിന്ന് എല്ലാ നിരപരാധികളായ പലസ്തീനികളും ഉടൻ തന്നെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറണമെന്ന് താൻ ആവശ്യപ്പെടുന്നതായി അദ്ദേഹം ട്രൂത്തില്‍ കുറിച്ചു. ഗാസക്കാരെ സഹായിക്കാൻ കാത്തിരിക്കുന്നവർ എല്ലാവരെയും നന്നായി പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 20-ഇന ഗാസ സമാധാന പദ്ധതി 3000 വർഷമായി നീളുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്ന ഒരു ചരിത്രപരമായ മുന്നേറ്റമാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. അതെസമയം ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഈ വിഷയത്തിന്റെ വിശദാംശങ്ങള്‍ ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥരുമായി ഉടൻ ചർച്ചകളില്‍ ഏർപ്പെടാൻ തയ്യാറാണെന്ന് അറിയിച്ചു.
‘ഇസ്രായേല്‍ ഗാസയിലെ ബോംബിങ് ഉടൻ നിര്‍ത്തുക’
ഗാസയിലെ ബന്ദികളെ മോചിപ്പിക്കാൻ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. “ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, അവർ ശാശ്വതമായ സമാധാനത്തിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാൻ ഇസ്രായേല്‍ ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്തണം!” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹമാസിന്റെ മുഴുവൻ പ്രസ്താവനയും അദ്ദേഹം പങ്കുവെച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം
ഗാസ മുനമ്ബിലെ നമ്മുടെ ഉറച്ച ജനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണവും വംശഹത്യയും അവസാനിപ്പിക്കാനുള്ള താല്‍പ്പര്യം കൊണ്ടും, ദേശീയ ഉത്തരവാദിത്തത്തിലൂന്നിയും, നമ്മുടെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍, അവകാശങ്ങള്‍, ഉയർന്ന താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിലൂന്നിയും, ഹമാസ് നേതൃത്വം പലസ്തീൻ ശക്തികളുമായും വിഭാഗങ്ങളുമായും, സഹോദരങ്ങളുമായും, മധ്യസ്ഥരുമായും, സുഹൃത്തുക്കളുമായും ആഴത്തിലുള്ള കൂടിയാലോചനകള്‍ നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിത്തമുള്ള ഒരു തീരുമാനത്തില്‍ എത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
സമഗ്രമായ പഠനത്തിനുശേഷം പ്രസ്ഥാനം തീരുമാനമെടുത്തു. മധ്യസ്ഥരെ ഇനിപ്പറയുന്ന പ്രതികരണം അറിയിച്ചു:
ഗാസ മുനമ്ബിലെ യുദ്ധം അവസാനിപ്പിക്കാനും, തടവുകാരെ കൈമാറാനും, സഹായം ഉടനടി നല്‍കാനും, മുനമ്ബിലെ അധിനിവേശം നിരസിക്കാനും, നമ്മുടെ പലസ്തീൻ ജനതയുടെ കുടിയിറക്കം നിരസിക്കാനും ആഹ്വാനം ചെയ്യുന്ന അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര ശ്രമങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെയും ഹമാസ് അഭിനന്ദിക്കുന്നു.
ഈ ചട്ടക്കൂടിനുള്ളില്‍, യുദ്ധം അവസാനിപ്പിക്കുകയും മുനമ്ബില്‍ നിന്ന് പൂർണ്ണമായി പിന്മാറുകയും ചെയ്യുന്ന രീതിയില്‍, പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ പദ്ധതി അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ അധിനിവേശ തടവുകാരെയും മോചിപ്പിക്കുന്നതിന് തയ്യാറാണെന്ന് പ്രസ്ഥാനം പ്രഖ്യാപിക്കുന്നു. കൈമാറ്റം നടപ്പിലാക്കുന്നതിന് ആവശ്യമായ മേഖലാ സാഹചര്യങ്ങള്‍ ഒരുക്കുന്നതടക്കമുള്ള ട്രംപിന്റെ നിർദ്ദേശത്തെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തില്‍, വിശദാംശങ്ങള്‍ ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥർ വഴി ഉടൻ തന്നെ ചർച്ചകളില്‍ ഏർപ്പെടാനുള്ള സന്നദ്ധത പ്രസ്ഥാനം അറിയിക്കുന്നു.
പലസ്തീൻ ദേശീയ പൊതുസമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതും, അറബ്-ഇസ്ലാമിക പിന്തുണയുള്ളതുമായ പലസ്തീൻ സ്വതന്ത്രരുടെ (ടെക്നോക്രാറ്റുകള്‍) ഒരു സംഘത്തിന് ഗാസ മുനമ്ബിന്റെ ഭരണം കൈമാറാനുള്ള നിർദ്ദേശത്തെയും പ്രസ്ഥാനം അംഗീകരിക്കുന്നു.
ഗാസ മുനമ്ബിന്റെ ഭാവിയെയും പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെയും കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് വിഷയങ്ങള്‍ രാജ്യത്തിന്റെ ദേശീയ നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ സമഗ്രമായ പലസ്തീൻ ദേശീയ ചട്ടക്കൂടിനുള്ളില്‍, പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങളെയും പ്രമേയങ്ങളെയും ആധാരമാക്കി ചർച്ച ചെയ്യേണ്ടവയാണ്. ഇതില്‍ ഉത്തരവാദിത്വത്തോടെ ഹമാസ് ആവശ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നതാണ്.