മദ്യവും തോട്ടയും പിടികൂടിയ സംഭവം : അറസ്റ്റിലായ തങ്കച്ചന്‍ നിരപരാധി : യഥാര്‍ത്ഥ പ്രതികളിലൊരാള്‍ പിടിയിൽ

പുല്‍പ്പള്ളി : മദ്യവും, സ്‌ഫോടകവസ്തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടില്‍ കഴിയുന്ന പുല്‍പ്പള്ളി
മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചന്‍ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ കാറിനടിയില്‍ വെക്കാന്‍ കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് പുത്തന്‍വീട് പി.എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്. ഇയ്യാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. തങ്കച്ചന്‍ നിരപരാധിയാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകളും, തെളിവുകളും ശേഖരിച്ച് പരിശോധിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രസാദ് ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും, മദ്യവും, സ്‌ഫോടകവസ്തുവും കൊണ്ട് വെച്ച യഥാര്‍ത്ഥ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതായും പോലീസ് അറിയിച്ചു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്റെ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചതാണെന്നും, ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും തങ്കച്ചന്റെ പിറ്റേന്ന് തന്നെ അഗസ്റ്റിന്റെ ഭാര്യ സിനിയും, മകന്‍ സ്റ്റീവ് ജിയോയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.