വോട്ടര്‍പട്ടിക പുതുക്കൽ : അവസാന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി ; ശനിയും ഞായറും തദ്ദേശസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ പട്ടിക പുതുക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.