വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം ; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്, സൂചനാ സമരം ജൂലൈ എട്ടിന്

വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരം നടത്തും. വിദ്യാർഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
നിരക്ക് വർധന ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. ഇക്കാര്യങ്ങളില്‍ തീരുമാനമാകാത്ത പക്ഷം അനിശ്ചിതകാല സമരം തുടങ്ങും. വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം.
പൊതു യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറല്‍ കണ്‍വീനർ ടി ഗോപിനാഥൻ എന്നിവർ വ്യക്തമാക്കി. പൊതു യാത്രാ നിരക്ക് വർധിപ്പിച്ചാല്‍ സ്വകാര്യ ബസ് ഉടമകളേക്കാള്‍ നേട്ടം ഉണ്ടാകുന്നത് കെഎസ്‌ആർടിസിക്ക് ആണെന്നും ഇരുവരും പറഞ്ഞു.
വിദ്യാർഥികളുടെ കണ്‍സഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കണം, 140 കിലോമീറ്റർ ദൂരത്തില്‍ കൂടുതല്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കുക, അമിതമായി ബസ് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ബസ് ഉടമകള്‍ക്ക് അധിക സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്ന അശാസ്ത്രീയ നടപടികള്‍ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനപരിശോധിക്കുകയെന്നിവയാണ് മറ്റ് ആവശ്യങ്ങള്‍ എന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുല്‍ദാസ് അറിയിച്ചു.