ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം : ബലാത്സംഗവും അക്രമവും കൂടുന്നുവെന്ന് അമേരിക്ക

വാഷിങ്ടണ്‍ : ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന ‘ലെവല്‍ 2’ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വർധിച്ചുവരുന്നു. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാർക്കറ്റുകള്‍, സർക്കാർ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ജാഗ്രതാ നിർദേശം
ഒഡിഷ, ഛത്തീസ്ഖഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി വേണമെന്ന് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ അടിയന്തര സേവനങ്ങള്‍ നല്‍കാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇന്ത്യ – പാക് അതിർത്തി, മാവോവാദി സംഘടനകളുടെ പ്രവർത്തനമുള്ള മധ്യ-പൂർവ്വ ഇന്ത്യൻ മേഖലകള്‍, മണിപ്പുർ മേഖലകള്‍, ഭീകരവാദ ഭീഷണി നേരിടുന്ന വടക്കുകിഴക്കൻ പ്രദേശങ്ങളേയും യുഎസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഹൈ റിസ്ക് കാറ്റഗറിയില്‍ പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീർ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണം ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ത്യ -പാക് നിയന്ത്രണ രേഖയില്‍ ഇത് സർവ സാധാരണമാണെന്നും കുറിപ്പില്‍ പറയുന്നു.
വേവിക്കാത്ത ഭക്ഷണവും ഫില്‍ട്ടർ ചെയ്യാത്ത ഭക്ഷണവും ഇന്ത്യൻ യാത്രകളില്‍ ഒഴിവാക്കണമെന്നും ഇന്ത്യൻ റോഡുകളും പൊതുഗതാഗതങ്ങളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.