June 15, 2025

മഴക്കാലത്ത് ടൂവീലര്‍ യാത്രികര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

Share

 

കേരളത്തില്‍ കാലവർഷം ശക്തി പ്രാപിച്ചതോടെ ഇരുചക്രവാഹന യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴക്കാലം ടൂവീലർ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനാല്‍ കരുതലോടെ വാഹനം ഓടിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്നും എം.വി.ഡി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.

 

ഹെല്‍മെറ്റ് ഉപയോഗം നിർബന്ധം:

 

ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഇടറോഡുകളിലും പരിശോധന കുറവാണെന്ന ധാരണയില്‍ പലരും ഹെല്‍മെറ്റ് ഉപയോഗിക്കാൻ മടിക്കുന്നു. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. കുടുംബാംഗങ്ങള്‍ പുറകിലിരുന്ന് ഹെല്‍മെറ്റ് പിടിച്ച്‌ സഹായിക്കുന്നതും, ചിലർ ഹെല്‍മെറ്റ് പെട്രോള്‍ ടാങ്കിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നതും തെറ്റായ പ്രവണതകളാണ്.

 

മഴക്കാലത്ത് കൂടുതല്‍ കാഴ്ച നല്‍കുന്നതും വൃത്തിയുള്ളതുമായ പ്ലെയിൻ ഗ്ലാസോട് കൂടിയ, ഉയർന്ന നിലവാരമുള്ള ഹെല്‍മെറ്റ് നിർബന്ധമായും ഉപയോഗിക്കണം. സ്ട്രാപ്പില്ലാത്ത ഹെല്‍മെറ്റുകള്‍, വെറും ‘ഷോ’യ്ക്ക് വെക്കുന്ന ഹെല്‍മെറ്റുകള്‍, ഇരുണ്ട ഗ്ലാസോട് കൂടിയ ഹെല്‍മെറ്റുകള്‍ എന്നിവ മഴക്കാലത്ത് കർശനമായി ഒഴിവാക്കണം.

 

അശ്രദ്ധമായ പ്രവൃത്തികള്‍ ഒഴിവാക്കുക:

 

● വാഹനത്തിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തി ഡ്രൈവിംഗിന് സഹായിക്കുന്നത് അപകടകരമാണ്.

● ചിലർ ഒരു കയ്യില്‍ കുടയും മറ്റേ കയ്യില്‍ ആക്‌സിലേറ്ററുമായി വാഹനം ഓടിക്കുന്നു. കാറ്റുകൊണ്ട് കുട വശങ്ങളിലേക്ക് ചരിയുമ്ബോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റി അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

● മൊബൈല്‍ ഫോണ്‍ നനഞ്ഞ് കേടാകുമെന്ന് പേടിച്ച്‌ നേരിട്ട് ഉപയോഗിക്കില്ലെങ്കിലും, സുരക്ഷിത സ്ഥാനങ്ങളില്‍ വെച്ച്‌ ഇയർഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്നത് വ്യാപകമാണ്.

 

● ‘ജീവിതകാലം മുഴുവൻ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടി വരും’ എന്നതിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗവും ഒഴിവാക്കണം.

 

മറ്റ് പ്രധാന നിർദ്ദേശങ്ങള്‍:

 

● അമിത വേഗത ഒഴിവാക്കുക:

 

മഴ തുടങ്ങുന്നതിന് തൊട്ടുമുമ്ബ് ലക്ഷ്യസ്ഥാനത്ത് എത്താൻ അതിവേഗം വാഹനം ഓടിക്കുന്നത് അപകടകരമാണ്. ട്രാഫിക് സിഗ്നലുകളും സ്പീഡ് പരിധിയും പാലിക്കാതെ ഓടിക്കുന്നത് ഒഴിവാക്കുക. റെയിൻകോട്ടും മറ്റും നേരത്തെ ധരിച്ച്‌ ധൃതി ഒഴിവാക്കാം.

 

● ലെയ്ൻ ട്രാഫിക് പാലിക്കുക:

 

സിഗ്നലുകളിലും ജംഗ്ഷനുകളിലും “ആദ്യം കുതിച്ചു പായാൻ ആർക്ക് സാധിക്കും” എന്ന മത്സരം ഒഴിവാക്കുക. ബ്ലോക്കുകളില്‍ സർക്കസ് അഭ്യാസികളെപ്പോലെ ലെയ്ൻ വെട്ടിച്ച്‌ മുന്നേറുന്നത് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും. മുൻകൂർ ഇൻഡിക്കേറ്ററുകള്‍ പ്രകാശിപ്പിച്ച്‌ ശ്രദ്ധയോടെ ലെയ്ൻ ട്രാഫിക് പാലിക്കുക.

 

● മദ്യപിച്ച്‌ വാഹനം ഓടിക്കരുത്:

 

മഴയത്ത് പോലീസ്/എം.വി.ഡി. പരിശോധന കുറവായിരിക്കുമെന്ന ധാരണയില്‍ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് തീർച്ചയായും അപകടത്തിന് കാരണമാകും.

 

● ഗട്ടറുകളില്‍ ശ്രദ്ധിക്കുക:

 

ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രികർ രണ്ടു കൈകളും ഹാൻഡിലില്‍ മുറുക്കെ പിടിച്ച്‌ മാത്രം വാഹനം ഓടിക്കുക. അവസാന നിമിഷം ഗട്ടറുകളും ഹമ്ബുകളും വെട്ടിച്ച്‌ ഓടിക്കുന്നതിനേക്കാള്‍ നല്ലത് വേഗത കുറച്ച്‌ അവയിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

 

● വാഹനം കൈമാറുന്നത് ഒഴിവാക്കുക:

 

മഴക്കാലത്ത് വാഹനം മറ്റൊരാള്‍ക്ക് ഉപയോഗിക്കാൻ നല്‍കുന്നത് പൂർണ്ണമായും ഒഴിവാക്കണം. സൂപ്പർ ബൈക്കുകള്‍ ഒരു കാരണവശാലും കൂട്ടുകാർക്ക് “കടം” കൊടുക്കരുത്.

 

വാഹനം സജ്ജമാക്കുക:

 

● ടയറുകള്‍ പരിശോധിക്കുക:

 

തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്യുമ്ബോള്‍ വാഹനം ഉദ്ദേശിക്കുന്ന സ്ഥലത്ത് നിർത്തണമെങ്കില്‍ ടയറുകള്‍ മികച്ച നിലവാരമുള്ളതായിരിക്കണം. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം മാസങ്ങളായി മാറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചുവരുത്തരുത്.

 

● ബ്രേക്ക് പരിശോധിക്കുക

 

ബ്രേക്ക് ലൈനറുകള്‍ മാറ്റാനുണ്ടെങ്കില്‍ മാറ്റിവെക്കുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരുമിച്ച്‌ ഉപയോഗിക്കുന്ന രീതിയാണ് വാഹനം തെന്നിപ്പോകുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കുക.

 

● ഹെഡ് ലൈറ്റ് പരിശോധിക്കുക:

 

കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിർവശത്തെ വാഹനത്തിന്റെ ഡ്രൈവർക്കും റോഡ് വ്യക്തമായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാൻ സാധിക്കൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ “ഡിപ്” ചെയ്ത് ശ്രദ്ധ വർദ്ധിപ്പിക്കുക.

 

● ഇൻഡിക്കേറ്ററുകള്‍ ഉറപ്പുവരുത്തുക:

 

ഇൻഡിക്കേറ്ററുകള്‍ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശരിയായ ബസറുകള്‍ ഉപയോഗിക്കുന്നത് ഇൻഡിക്കേറ്ററുകള്‍ ഉപയോഗിച്ച ശേഷം ഓഫ് ചെയ്യാൻ ഓർമ്മിപ്പിക്കും.

 

● സുരക്ഷാ റിഫ്ലക്ടറുകള്‍:

 

രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ ശ്രദ്ധിക്കാനായി ടൂവീലറുകളുടെ ബ്രേക്ക് ലാമ്ബുകളിലെയും മറ്റുമുള്ള “കടന്നുകയറ്റങ്ങള്‍” ഒഴിവാക്കണം. ലൈറ്റില്‍ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകള്‍ വാഹനത്തിന്റെ പിറകുവശത്തും ഹെല്‍മെറ്റിന്റെ പിറകിലും ഒട്ടിച്ച്‌ സുരക്ഷ വർദ്ധിപ്പിക്കാവുന്നതാണ്.

 

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചും, പ്രത്യേകിച്ച്‌ മഴക്കാലത്ത് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തിന് കുറച്ച്‌ മുൻപേ യാത്ര ആരംഭിച്ചും, കനത്ത മഴയില്‍ ടൂവീലർ യാത്ര നിർത്തിവെച്ചും, രാത്രിയിലെ ടൂവീലർ യാത്രകള്‍ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളില്‍നിന്ന് നമുക്ക് ഒഴിഞ്ഞുമാറാം. ‘ശ്രദ്ധ മരിക്കുമ്ബോള്‍ അപകടം ജനിക്കുന്നു’ എന്ന് മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.