മണ്ണിടിച്ചില്‍ : കൊട്ടിയൂർ – പാല്‍ച്ചുരം റോഡില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചു

മാനന്തവാടി : കൊട്ടിയൂർ പാല്‍ചുരം-ബോയ്സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ അറിയിച്ചു. വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകണം.
വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തില്‍ ഇന്നലെ രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ, കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലർട്ടാണ്. 24 മണിക്കൂറിനുള്ളില്‍ 204 മി. മീറ്ററിനു മുകളില്‍ മഴയാണ് ഇരു ജില്ലകളിലും പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകള്‍ ഓറഞ്ച് അലർട്ടിലാണ്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും സർക്കാർ നിർദേശം നല്‍കി.