3200 രൂപ വീതം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മേയ് 24 മുതല്‍ പെൻഷൻ ലഭിച്ചു തുടങ്ങും. ജൂണ്‍ അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം. 2000 രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.
ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെൻഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്ബത്തിക വർഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്ബത്തിക വർഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. ജൂണ്‍ അഞ്ചിനകം ക്ഷേമ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.