ഓൺലൈൻ വ്യാപാരത്തട്ടിപ്പ് : വയനാട്ടുകാരായ രണ്ടുപേർ റിമാൻഡിൽ

കൊടകര : ഷെയർ ട്രേഡിങ്ങിനായി പണം നൽകിയാൽ ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്ന് 5,43,329 രൂപ തട്ടിയെടുത്ത രണ്ടു യുവാക്കളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.
വയനാട് പുൽപ്പള്ളി തച്ചൻകുന്നിൽ വീട്ടിൽ മുഹമ്മദ് ഷാഫി (26), അമ്പലവയൽ ആയിരംകൊല്ലി പുത്തൻപുരയ്ക്കൽ വീട്ടിൽ ഡെന്നി (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2024 ഡിസംബർ 24 മുതൽ 2025 ജനുവരി 11 വരെയുള്ള കാലയളവിൽ പല തീയതികളിലായി കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഷെയർ വാങ്ങിച്ചാൽ ഇരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലക്ഷങ്ങൾ തട്ടിയത്.
കൊടകര ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് ഇൻസ്പെ ക്ടർ ഇ.എ. സുരേഷ്, അസി. സബ് ഇൻസ്പെക്ടർ ആപ്ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിന്റോ വർഗീസ്, സനൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.എ. ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.