ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി : വയനാട് സ്വദേശി അറസ്റ്റിൽ

മടിക്കേരി : കുടക് ജില്ലയില്‍ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് പിടിയിലായത്.
ഇയാളുടെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഗിരീഷിനെ തലപ്പുഴ 43ല്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഏഴ് വര്‍ഷം മുമ്പ് വിവാഹിതരായ ഗിരീഷും മാഗിയും കൂലിപ്പണിക്കാരാണ്. ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കുടക് പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ജില്ലാ പോലീസും പൊന്നംപേട്ട് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തലപ്പുഴ എസ് ഐ ടി. അനീഷ്, തലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജി.അനില്‍, തലപ്പുഴ സ്റ്റേഷന്‍ സിപിഒമാരായ അലി, ഷക്കീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.