പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം : എട്ട് പേര്‍ അറസ്റ്റില്‍

ബത്തേരി : പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. എറണാംകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ വീട്ടില്‍ ശ്രീഹരി (25), എടക്കാട്ടുവയല്‍, മനേപറമ്പില്‍ വീട്ടില്‍ എം.ആര്‍. അനൂപ്(31), തിരുവാണിയൂര്‍, ആനിക്കുടിയില്‍ വീട്ടില്‍, എല്‍ദോ വില്‍സണ്‍ (27), പെരീക്കാട്, വലിയവീട്ടില്‍, വി.ജെ. വിന്‍സെന്റ് (54), തിരുവാണീയൂര്‍, പൂപ്പളളി വീട്ടില്‍ പി.ജെ. ജോസഫ്, ചോറ്റാനിക്കര, മൊതാലിന്‍ വീട്ടില്‍ സനല്‍ സത്യന്‍(27), കൊല്ലം, കുണ്ടറ സ്വദേശി രശ്മി നിവാസ്, രാഹുല്‍(26), തിരുവന്തപുരം, വട്ടിയൂര്‍ക്കാവ്, കുട്ടന്‍താഴത്ത് വീട്ടില്‍, എസ്. ശ്രീക്കുട്ടന്‍(28) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഏഴിന് രാത്രിയോടെ ശ്രീഹരി, അനൂപ്, രാഹുല്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ ലോറിയുമായി താമരശേരി പോലീസിന്റെ സഹായത്തോടെ താമരശ്ശേരി ടൗണില്‍ നിന്നും, വിന്‍സന്റ്, ജോസഫ്, ശ്രീക്കുട്ടന്‍, സനല്‍ സത്യന്‍ എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തറ പോലീസിന്റെ സഹായത്തോടെ തൃപ്പുണിത്തറയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
മാർച്ച് ഏഴിന് രാവിലെ അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ഹൈദ്രാബാദിലേക്ക് ലോറിയില്‍ ലോഡുമായി പോകവേയാണ് യുവാക്കള്‍ ട്രാവലറില്‍ പിന്തുടര്‍ന്ന് വന്ന് കുപ്പാടി നിരപ്പം എന്ന സ്ഥലത്ത് വെച്ച് ബ്ലോക്കിട്ട് നിര്‍ത്തി ഇവരെ ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോയത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറായ പിതാവിനെ ട്രാവലറില്‍ കയറ്റിയും മകനെ ലോറിയില്‍ കയറ്റിയുമാണ് കൊണ്ടുപോയത്. ലോറി ചുരത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് യുവാക്കള്‍ വെള്ളം കുടിക്കാന്‍ പോയ തക്കത്തിന് മകന്‍ പെട്ടിക്കടയില്‍ സഹായമഭ്യര്‍ത്ഥിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. താമരശ്ശേരി പോലീസ് താമരശ്ശേരി ടൗണില്‍ നിന്ന് ഇവരെ പിടികൂടി. തൃപ്പുണിത്തറ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രാവലറില്‍ സഞ്ചരിച്ചവരെ പിടികൂടി. പിതാവും ലോറിയുടെ ഷെയര്‍കാരനും തമ്മിലുള്ള സാമ്പത്തിക വിരോധമാണ് തട്ടികൊണ്ടുപോകലിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.