വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം : നാലുപേർ അറസ്റ്റിൽ

പുൽപ്പള്ളി : എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ‘ഭാഗമായി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി പുൽപ്പള്ളി കുളത്തൂരിൽ നടത്തിയ പരിശോധനയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന നാലു പേർ അറസ്റ്റിലായി.
പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശി എരുമപ്പുല്ലിൽ വീട്ടിൽ പ്രണാബ്. ഇ.പി (20), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശിനി എരുമ പുല്ലിൽ വീട്ടിൽ ഹർഷ.പി (24), കരിക്കല്ലൂർ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയിൽ വീട്ടിൽ ആൽബിൻ ജെയിംസ് ( 20), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശി നിരപ്പേൽ വീട്ടിൽ അജിത്ത് എൻ.എ ( 23) എന്നിവരാണ് പിടിയിലായത്.
ഇവരുടെ കൈവശത്തിൽ നിന്നും 170 ഗ്രാം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗും കസ്റ്റഡിയിൽ എടുത്തു.
എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ,
പ്രിവന്റീവ് ഓഫീസർ വിനോദ് പി, ആർ, സിവിൽ ഓഫീസ് ഓഫീസർമാരായ രാജീവൻ കെ.വി, സുധീഷ് കെ. കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി. ആർ, ജലജ. എം. ജെ, പ്രി വന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.