കാവുംമന്ദത്തെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം ; ലഹരി കടത്തിലെ മുഖ്യകണ്ണിയും പിടിയില്‍

പടിഞ്ഞാറത്തറ : വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തില്‍ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയയാളെ പിടികൂടി. പൊഴുതന പേരുംങ്കോട കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (40) യെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേര്‍ന്ന് പിടികൂടിയത്. തമിഴ്‌നാട്ടിലെ ദേവാലയില്‍ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂര്‍മട്ടം, കൂനൂര്‍, കേണിച്ചിറ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിലും, എക്‌സൈസിലും കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
തമിഴ്‌നാട് ഷോളര്‍മറ്റം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോടനാട് എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാള്‍ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.
മാർച്ച് 5 ന് രാത്രിയാണ് കാവുംമന്ദം സൊസൈറ്റിപടിയിലെ വീട്ടില്‍ നിന്ന് 2.115 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെ അറസ്റ്റ് ചെയ്തു. ജംഷീര്‍ അലി ഉപയോഗിച്ച് വന്നിരുന്ന വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇലക്ട്രോണിക് വെയ്റ്റ് മെഷീനും, പ്ലാസ്റ്റിക് കവറുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ലഹരിവസ്തുക്കള്‍ ചില്ലറ വില്‍പ്പന നടത്താനുള്ള ശ്രമമായിരുന്നു പോലീസ് പൊളിച്ചടുക്കിയത്.