കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണം കേരളത്തില്‍ ; കേസുകള്‍ കൂടുതല്‍ കര്‍ണാടകയില്‍

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണമുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം കേരളത്തില്‍ 66 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ലോക്‌സഭയില്‍ പറഞ്ഞു. 5597 പേർക്കാണ് 2024ല്‍ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു
2023ല്‍ കേരളത്തില്‍ 516 മരണം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. 2024ല്‍ 7252 പേർക്കാണ് കർണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്
കർണാടകയില്‍ കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വർഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചു. മഹാരാഷ്ട്രയില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവില്‍ ഗുരുതരമായ ശ്വസനസംന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ളവർക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്.