ശബരിമല തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി ദേവസ്വംബോർഡ്. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തില്‍പ്പെട്ട് മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കും.എല്ലാ സംസ്ഥാനത്തുനിന്നുള്ളവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. തീർഥാടനം കഴിഞ്ഞ് മടങ്ങുന്നവർക്കും ഈ നാലുജില്ലകളിലുമുണ്ടാകുന്ന അപകടമരണത്തിന് പരിരക്ഷ കിട്ടും. പ്രീമിയംതുക പൂർണമായും ദേവസ്വം ബോർഡാണ് അടയ്‌ക്കുന്നത്. പരിക്കേല്‍ക്കുന്നവർക്കുള്ള ഇൻഷുറൻസ് സംബന്ധിച്ച് ചർച്ചകള്‍ നടക്കുന്നു. ഒരു വർഷത്തേക്കാണ് കവറേജ്. മണ്ഡലകാലത്തും മാസപൂജയ്‌ക്ക് വരുമ്ബോഴും പരിരക്ഷ ലഭിക്കും.
ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് കേരളത്തില്‍ എവിടെവച്ച് അപകടമരണം സംഭവിച്ചാലും അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് അനുവദിക്കും. താല്‍ക്കാലിക ദിവസ വേതനക്കാർക്ക് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലയില്‍ അപകടമുണ്ടായാല്‍ പരിരക്ഷ ലഭിക്കും. തീർഥാടനത്തിനിടെ മരിക്കുന്നവരുടെ മൃതദേഹം സംസ്ഥാനത്തിനകത്ത് വീടുകളിലെത്തിക്കാൻ മുപ്പതിനായിരം രൂപയും ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരുലക്ഷം രൂപയുംവരെ നല്‍കും. ഈ തുക ദേവസ്വംബോർഡ് നേരിട്ട് അനുവദിച്ചശേഷം ഇൻഷുറൻസ് കമ്ബനിയില്‍നിന്ന് ഈടാക്കും.