നാളത്തെ ഹർത്താൽ മനസാക്ഷിയില്ലാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധം : കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : വയനാട് ജില്ലയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത മനസാക്ഷി ഹർത്താലിന് ഐക്യദാർഡ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത. വയനാട്ടിലെ ജനങ്ങളോടുള്ള ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും മനസാക്ഷിയില്ലായ്മക്കുള്ള മറുപടിയായി ഈ ഹർത്താൽ കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിൽ മാത്രം മനുഷ്യന് പ്രാധാന്യം കൊടുക്കുകയും മറ്റ് അവസരങ്ങളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം തരാതെ വന്യ മൃഗങ്ങൾക്ക് മാത്രം സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര,കേരള ഭരണകൂടവും വനം വന്യജീവി വകുപ്പും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി.
സാധാരണ കെ സി വൈ എം മാനന്തവാടി രൂപത ഹർത്താലുകളോട് അനുകൂല നിലപാടുകൾ സ്വീകരിക്കാറില്ല, എന്നാൽ ജനങ്ങൾക്ക് പേടിയില്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ നാളെ നടക്കുന്നത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണെന്നും മത,രാഷ്ട്രീയ,സംഘടന ചിന്തകൾ വെടിഞ്ഞ് ഒറ്റക്കെട്ടായി ഹർത്താലിന് പിന്തുണ നൽകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ അഭിപ്രായപ്പെട്ടു.
ഒരു നിർബന്ധിത ഹർത്താലിന് അല്ല എഫ്.ആർ.എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് നമ്മുടെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഹർത്താലിന് പിന്തുണ നൽക്കേണ്ടതുണ്ടെന്ന് രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ അഭിപ്രായപ്പെട്ടു.
രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അമ്പിളി സണ്ണി, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ,രൂപത ഡയറക്ടർ ഫാദർ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.