തലപ്പുഴയിൽ ആട് മോഷ്ടാക്കള്‍ പോലീസ് പിടിയില്‍
മാനന്തവാടി : പേരിയ വട്ടോളി, മുള്ളല്‍ പ്രദേശങ്ങളില്‍ നിന്നും നല്ലയിനം ആടുകളെ മോഷ്ടിച്ച സംഘം തലപ്പുഴ പോലീസിന്റെ പിടിയിലായി. അടക്കാത്തോട് സ്വദേശികളായ പുതുപറമ്പില്‍ സെക്കീര്‍ ഹുസൈന്‍ (35), മരുതോങ്കല്‍ ബേബി (60), നൂല് വേലില്‍ ജൗഫര്‍ (23), ഉമ്മറത്ത് പുരയില്‍ ഇബ്രാഹിം (54)എന്നിവരെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ ഷായും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലും, ജനുവരിയിലുമാണ് സംഘം പേര്യ ഭാഗത്ത് നിന്നും 4 ആടുകളെ മോഷ്ടിച്ചത്. കുടുംബശ്രീ ലോണിലൂടെയും മറ്റും ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളില്‍ നിന്നുമാണ് ഇവര്‍ ആടുകളെ മോഷ്ടിച്ചത്.
പരാതിയെ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. ഇക്കാര്യത്തെ പറ്റി സൂചന ലഭിച്ച പ്രതികള്‍ ഇടനിലക്കാരെ വെച്ച് ഒത്ത് തീര്‍പ്പിനായി ശ്രമം ആരംഭിച്ചു. എന്നാല്‍ പോലീസ് തന്ത്രപൂര്‍വ്വം ഒത്ത് തീര്‍പ്പിനെന്ന പോലെ വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. എസ്.ഐ വിമല്‍ ചന്ദ്രന്‍, എസ്‌സിപിഒമാരായ എ.ആര്‍ സനില്‍, വി.കെ രഞ്ജിത്ത്, സിപിഒ അല്‍ത്താഫ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും, ഗുഡ്‌സ് വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ മറ്റിടങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ടോയെന്നുള്ള കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട്ചെയ്തു.