കേന്ദ്ര അവഗണനയ്ക്കെതിരെ കൽപ്പറ്റയിൽ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ
1 min read
കൽപ്പറ്റ : ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുട്ടിൽ മുതൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വയനാട് റയിൽവേയോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കും കേന്ദ്രസർക്കാരിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെയുള്ള പ്രതിഷേധമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.
മുട്ടിൽ, പാറയ്ക്കൽ, എടപ്പെട്ടി, അമൃത് ജംക്‌ഷൻ, കൈനാട്ടി, സിവിൽ സ്റ്റേഷൻ പരിസരം, ജൈത്ര ജംക്‌ഷൻ, ആനപ്പാലം, എച്ച്ഐഎംയുപി സ്കൂളിനു മുൻവശം, ചുങ്കം ജംക്‌ഷൻ, പോസ്റ്റ് ഓഫിസ് ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടത്തി.
കൽപറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ നിർവഹിച്ചു. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഐഎസ്എൽ മുൻ താരം സുശാന്ത് മാത്യു, ബത്തേരി നഗരസഭാ അധ്യക്ഷൻ ടി.കെ. രമേശ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രമേഷ് ഉണർവ്, എകെഎസ് ജില്ലാ സെക്രട്ടറി എം.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു. മുട്ടിലിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കവി എൻ.എസ്. പ്രകൃതി അധ്യക്ഷത വഹിച്ചു.