വാഹനാപകടത്തിൽ പരിക്കേറ്റ പുൽപ്പള്ളി സ്വദേശികളായ ദമ്പതിമാർ ചികിത്സാസഹായം തേടുന്നു
പുൽപ്പള്ളി : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതിമാർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പുല്പള്ളി ചെറ്റപ്പാലം സ്വദേശികളായ ചെറുകുന്നേൽ ബാബുവും ഭാര്യ ഷിജിയുമാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്.
ജൂൺ ആറിനാണ് ചെറ്റപ്പാലത്ത് റോഡിനരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും വാഹനം ഇടിച്ചുതെറിപ്പിച്ചത്. ബാബുവിന് കാലുകൾക്കും തോളെല്ലിനും വാരിയെല്ലുകൾക്കും ഒന്നിലേറെ ഒടിവുകളും നട്ടെല്ലിന് നാല് പൊട്ടലുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇപ്പോൾ വിശ്രമത്തിലാണ്. ഇതുവരെ നടക്കുവാനോ പരസഹായംകൂടാതെ സ്വന്തം കാര്യങ്ങൾ ചെയ്യുവാനോ കഴിഞ്ഞിട്ടില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഷിജിക്ക് ഇതുവരെ ബോധം വന്നിട്ടില്ല. ശസ്ത്രക്രിയകളും അനുബന്ധചികിത്സകളും നടത്തി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഒരുദിവസംതന്നെ ഏഴായിരത്തിലേറെ തുക ചെലവ് വരുന്നുണ്ട്.
20 ലക്ഷത്തോളം രൂപ ഇവരുടെ ചികിത്സയ്ക്കായി ഇതുവരെ ചെലവായി. ഇത്രത്തോളം തുക ഇനിയും വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കർഷക കുടുംബമാണ് ഇവരുടേത്. വിദ്യാർഥികളായ രണ്ട് പെൺമക്കളാണിവർക്കുള്ളത്. ഭീമമായ ചികിത്സാചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം.
നിർധനരായ ഈ കുടുംബത്തെ സഹായിക്കുന്നതിനായി മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രോപ്പോലീത്തായും വാർഡംഗം ബാബു കണ്ടത്തിൻകര രക്ഷാധികാരിമാരായി ചെറ്റപ്പാലം സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായധനങ്ങൾ സ്വരൂപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാപ്പിസെറ്റ് ശാഖയിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 42370737517. ഐ.എഫ്.എസ്.സി.: SBIN0008786.