വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടൻസിയായി കെ റെയിലിനെ നിയമിച്ചു
1 min read
കല്‍പ്പറ്റ : വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടൻസിയായി കെ റെയിലിനെ നിയമിച്ചു. പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജൻസിയെ അന്വേഷിക്കലാണ് കെ റെയിലിന്റെ പ്രധാന ചുമതല. ഇതിനുള്ള ടെൻഡര്‍ നടപടികള്‍ വൈകാതെ തുടങ്ങും.
നേരത്തെ എയര്‍സ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങളൊന്നും പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്തണമെന്ന വെല്ലുവിളി ഉയര്‍ന്നത്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്രാദൂരമുള്ള പ്രദേശമാകണമെന്നതാണ് പ്രധാന മാനദണ്ഡം. കണ്ണൂര്‍ വിമാനത്താവളത്തോട് അടുത്തായതിനാല്‍ മാനന്തവാടിയിലെ പ്രദേശങ്ങള്‍ പദ്ധതിക്ക് അനുയോജ്യമല്ല. വൈത്തിരി, കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി മേഖലകളിലാണ് സര്‍ക്കാരിന് താത്പര്യം.
നേരത്തെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് പരിഗണിച്ചിരുന്നെങ്കിലും സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം തൃപ്തരായിരുന്നില്ല. എയര്‍ സ്ട്രിപ്പ് സാമ്ബിത്തക മെച്ചത്തിലാവണമെങ്കില്‍ ചുരുങ്ങിയത് 1800 മീറ്റര്‍ റണ്‍വേ വേണം. ചെറിയ എയര്‍ ക്രാഫ്റ്റുകള്‍ ഇറക്കുകയാണ് ലക്ഷ്യം. എന്നാലേ നിക്ഷേപകരെത്തൂ. കാരാപ്പുഴ പദ്ധതി പ്രദേശവും വാര്യാട് എസ്റ്റേറ്റുമെല്ലാം ഇപ്പോഴും പരിഗണനയിലുണ്ട്. അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ കിട്ടിയില്ലെങ്കില്‍ വീണ്ടും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തന്നെ പരിഗണിക്കേണ്ടി വരും.