September 20, 2024

ശമ്പളവും അവധിയും ചോദിച്ചതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം : മാനേജര്‍ അറസ്റ്റില്‍; ഭാര്യയുടെ പേരിലും കേസ്

1 min read
Share

 

പനമരം : ശമ്പളവും അവധിയും നൽകാതെ വീട്ടിൽപോകാൻ അനുവദിക്കാത്തതിനെ ചോദ്യംചെയ്ത സ്വകാര്യ ഏജൻസിയിലെ ജീവനക്കാരിയെ മർദിച്ച ബ്രാഞ്ച് മാനേജരെ പോലീസ് അറസ്റ്റുചെയ്തു. വഴുതൂർ അറകുന്ന് കടവ് റോഡിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന മുളയ്ക്കൽ ഏജൻസീസിന്റെ ബ്രാഞ്ച് മാനേജർ വയനാട് പനമരം കുന്നക്കാട്ടുപറമ്പിൽ ഹൗസിൽ അരുൺദാസ് (38) ആണ് അറസ്റ്റിലായത്.

 

യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിൻസിയുടെ പേരിൽ പോലീസ് കേസ് എടുത്തു. മുളയ്ക്കൽ ഏജൻസീസിലെ ഫീൽഡ്സ്റ്റാഫായ വയനാട് പേരിയ മാമ്പട്ടി ഇടമന ആലകണ്ടിവീട്ടിൽ നന്ദന(20) യെയാണ് പ്രതി മർദിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഏജൻസി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വെച്ചായിരുന്നു മർദനം.

 

നന്ദനയെ അരുൺദാസ് അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഏജൻസി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഒപ്പം ജോലിചെയ്യുന്ന വയനാട് തലപ്പുഴ വഴി വരയാൽ കാപ്പോട്ടുമലയിൽ സരിത(19)യും താമസിക്കുന്നത്. പലപ്പോഴും പ്രതി ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതികൾ മൊഴിനൽകി. വീടുകൾതോറും കയറി ഭക്ഷ്യവസ്തുക്കളും ഗാർഹിക വസ്തുക്കളും വിപണനം നടത്തുന്ന സ്ഥാപനമാണ് ഈ ഏജൻസി.

 

നാട്ടിൽ പോകണമെന്ന് പലപ്പോഴും യുവതികൾ ആവശ്യപ്പെട്ടെങ്കിലും പ്രതിയും ഭാര്യയും അനുവദിച്ചിരുന്നില്ല. മാത്രമല്ല, ഇവർക്ക് പണവും നൽകിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി സ്റ്റോക്ക് വിവരം എടുക്കുന്നതിനിടെ വീട്ടിൽ പോകണമെന്ന് നന്ദന ആവശ്യപ്പെട്ടതോടെയാണ് പ്രതി ഇവരുടെ ചെകിടത്തടിച്ചത്. പ്രതിയുടെ പേരിൽ 354-ാം വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ഭാര്യ പ്രിൻസിയുടെ പേരിൽ കേസ് എടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.