വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം വേഗത്തിലാക്കും ; രണ്ട് ആഴ്ചകള്‍ക്കകം അന്തിമ രൂപരേഖ തയ്യാറാക്കും
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി എം.എൽ.എ ഒ.ആര്‍ കേളു, സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.തോമസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്ന ബോയ്‌സ് ടൗൺ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
മെഡിക്കല്‍ കോളേജ് നിര്‍മ്മാണ രൂപരേഖ വിശദമായി പരിശോധിച്ചു. മെഡിക്കല്‍ കോളേജിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വിവിധ ആശുപത്രി ബ്ലോക്കുകള്‍, അത്യാഹിത വിഭാഗം നിര്‍മ്മിക്കുന്ന സ്ഥലം എന്നിവയും പരിശോധിച്ചു. ആശുപത്രി ക്യാന്റീനുകള്‍, പോലീസ് എയ്ഡ്‌പോസ്റ്റ് തുടങ്ങിയവയും മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ഇടം പിടിക്കും. ഹെലിപാഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മെഡിക്കല്‍ കോളേജിന്റെ ഭാഗമായി ഒരുക്കും. നിലവില്‍ വയനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയും സംഘവും സന്ദര്‍ശിച്ചു.
കൂടാതെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മള്‍ട്ടിപര്‍പ്പസ് ബില്‍ഡിംഗ്, വിദ്യാര്‍ത്ഥികള്‍ക്ക് താത്ക്കാലിക പഠന സൗകര്യമൊരുക്കുന്നതിന് കണ്ടെത്തിയ നേഴ്‌സിംഗ് കോളേജ് കെട്ടിടം, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ തുടങ്ങിയവയും സന്ദര്‍ശിച്ചവയില്‍ ഉള്‍പ്പെടും. രണ്ട് ആഴ്ചകള്‍ക്കകം അന്തിമ രൂപരേഖ തയ്യാറാക്കാന്‍ നിര്‍വഹണ ഏജന്‍സിയായ വാപ്‌കോസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുബാറക്, ആര്‍.സി.എച്ച് ഓഫീസര്‍ ഷിജിന്‍ ജോണ്‍ ആളൂര്‍, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, വാപ്‌കോസ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനക്ക് എത്തിയിരുന്നു.