June 18, 2026

ക്രൊയേഷ്യക്കെതിരെ പക തീര്‍ത്ത് ഇംഗ്ലണ്ട്, ഇരട്ട ഗോളുമായി ഹാരി കെയ്ന്‍ ; ജയം രണ്ടിനെതിരെ നാല് ഗോളിന്

Share

 

ഫിഫ ലോകകപ്പിൽ ആവേശം നിറഞ്ഞ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ട്, ക്രോയേഷ്യയെ തകര്‍ത്തു. നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി.

 

2018 ലോകകപ്പ് സെമിഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ക്രോയേഷ്യക്കെതിരെ കടുത്ത പ്രതികാരബുദ്ധിയോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. കളിയുടെ 12-ാം മിനിറ്റില്‍ തന്നെ നോനി മഡുകെ ബോക്‌സില്‍ വീഴ്ത്തപ്പെട്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടൂറിനയിലൂടെ ക്രോയേഷ്യ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കോര്‍ണറില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കിയെങ്കിലും, ഇഞ്ചുറി ടൈമില്‍ പെറ്റാര്‍ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും സമനില പിടിച്ചു (2-2).

 

 

രണ്ടാം പകുതി ആരംഭിച്ച്‌ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം ഒരു സോളോ മുന്നേറ്റത്തിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് പ്രതിരോധം ശക്തമാക്കിയ ഇംഗ്ലണ്ട്, ക്രോയേഷ്യയുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറച്ചു. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന് പകരക്കാരനായി കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് 85-ാം മിനിറ്റില്‍ ബുകായോ സാക്കയുടെ അസിസ്റ്റില്‍ നിന്നും മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിന്റെ നാലാം ഗോളും വിജയവും ഉറപ്പിച്ചു.

 

ആക്രമണത്തില്‍ ഇംഗ്ലണ്ട് മികച്ചുനിന്നെങ്കിലും ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് ടുഹലിന്റെ പ്രതിരോധ നിരയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ഗ്രൂപ്പിലെ ഏറ്റവും കടുത്ത എതിരാളികള്‍ക്കെതിരെ വമ്പന്‍ ജയം നേടാനായത് ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നല്‍കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.