സ്വർണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില 71,640 രൂപ നിരക്കിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 8955 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
ജൂണ്‍ അഞ്ചിന് 73,040 രൂപ എന്ന റെക്കോർഡ് വർധനവ് ഉണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളില്‍ സാധാരണക്കാർക്ക് ആശ്വാസകരമായി വില കുറയുകയായിരുന്നു. ജൂണ്‍ ഏഴിന് 71840 രൂപ നിരക്കില്‍ സ്വർണവിലയെത്തി. വെറും ഒരു ദിവസത്തെ വ്യത്യാസത്തില്‍ 1200 രൂപയുടെ ഇടിവാണ് സ്വർണ വിലയില്‍ ഉണ്ടായത്.
സ്വർണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കുമെന്നാണ് റിപ്പോർട്ടുകള്‍. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12 – 15% വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്വാന്റ് മ്യൂച്വല്‍ ഫണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി വിപണിയിലെ സംഭവവികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുവുമെല്ലാം സ്വർണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്ക കരകയറുന്നുവെന്ന തരത്തിലുള്ള കണക്കുകളും വിലക്കുറവിന് കാരണമായി.
അതേസമയം, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിലവര്‍ധനവിന് അനുകൂലമായ ഒരു ഘടകമാണ്. കൂടാതെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ശക്തമാകുന്നതും, സ്റ്റീലിനും അലുമിനിയത്തിനും തീരുവ വര്‍ധിപ്പിച്ചതും വെല്ലുവിളി ഉയര്‍ത്തുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും.