പുതിയ റെക്കാഡിട്ട് സ്വര്‍ണം ; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു : ഇന്ന് കൂടിയത് 760 രൂപ

കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.
ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.
അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതിനാല്‍ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയർന്നു. സാമ്ബത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച് വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.
അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.