വയനാട് ഉരുള്‍പൊട്ടല്‍ : മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം

മേപ്പാടി : വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്ബനികള്‍, കോർപ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്പോണ്‍സർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി. ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്പോണ്‍സർഷിപ്പ് സ്വീകരിച്ച് അർഹരായ കുട്ടികള്‍ക്ക് നല്‍കാം.
സ്പോണ്‍സർഷിപ്പ്
ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം പിൻവലിക്കാവുന്ന തരത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടിലേക്ക്.
മാസ സ്പോണ്‍സർഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ അതത് മാസം നിക്ഷേപിക്കാം.
പഠനാവശ്യത്തിനും മറ്റും തുക നല്‍കാൻ തയ്യാറാകുന്നവർക്ക് സ്പോണ്‍സർഷിപ്പ് ആൻഡ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനല്‍കാം.