പ്രായപൂർത്തിയാവാത്ത കുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം : യുവാവിന് 27 വർഷം തടവും പിഴയും
കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് ലഹരി നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ, നെല്ലിമാളം, കല്ലറ വീട്ടിൽ, മിഥുൻ ദാസ് (22)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ 27 വർഷവും 9 മാസവും തടവിനും 77000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ കുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. ഇയാൾ കൽപ്പറ്റ, ബത്തേരി, കരിയിലകുളങ്ങര സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളിൽ പ്രതിയാണ്. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസ് രെജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ട്രാൻസ്ഫർ ആയി വന്ന ബി.കെ സിജു കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ കെ. റസാഖ്, സിവിൽ പോലീസ് ഓഫീസർ ജുനൈദ് എന്നിവർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
