ഇറാനെതിരായ യുദ്ധം ഡീല്‍ ഇല്ലാതെ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്
ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറില്‍ ഏർപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങള്‍ വളരെ വേഗം ഇറാൻ വിടും, രണ്ട് ആഴ്ച അല്ലെങ്കില്‍ പരമാവധി മൂന്നാഴ്ചയ്ക്കോ ഉള്ളില്‍ ദൗത്യം പൂർത്തിയാക്കി മടങ്ങാനാണ് ലക്ഷ്യമിടുന്നത്,’ എന്നായിരുന്നു ട്രംപിൻ്റെ വാക്കുകള്‍.
യുദ്ധം നിർത്താൻ ഇറാൻ ഒരു കരാർ ഒപ്പിടേണ്ടതില്ലെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ കുറയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ അമേരിക്കയില്‍ ഇന്ധനവില വർദ്ധിക്കുന്നത് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതിനായി അമേരിക്കൻ സൈന്യത്തെ മാത്രം ആശ്രയിക്കരുതെന്നും അദ്ദേഹം ബ്രിട്ടൻ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2026 ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടി അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ തുടക്കത്തില്‍ തന്നെ വധിച്ചെങ്കിലും ഇറാൻ കടുത്ത പ്രത്യാക്രമണം നടത്തി. ഹോർമുസ് കടലിടുക്കില്‍ കപ്പലുകള്‍ ആക്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. യുദ്ധം അവസാനിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ആഗോള ഓഹരി വിപണികളില്‍ മുന്നേറ്റമുണ്ടായി. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതേസമയം, അമേരിക്കൻ ടെക് കമ്പനികള്‍ക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്.
