വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി
കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തലായിരുന്നുവെന്നാണ് വിവരം. കുട്ടിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. കുട്ടിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നില്ല.
പീഡനക്കേസില്‍ രണ്ട് പേർ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായിരുന്നു അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
രണ്ട് പ്രതികളും ഫെബ്രുവരി 11 മുതല്‍ റിമാന്‍ഡിലാണ്. 2025 മുതല്‍ അയല്‍വാസിയില്‍ നിന്ന് കുട്ടിക്ക് ലൈംഗീകാതിക്രമം ഉണ്ടായതായി പോലീസ് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്ത് കേസില്‍ വീഴ്ച ഉണ്ടായിട്ടില്ല. സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. പ്രാഥമികാന്വേഷണത്തില്‍ ബലാല്‍സംഗം നടന്നതായി വിവരമില്ല. നടന്നത് ലൈംഗികാതിക്രമമാണന്നാണ് വിവരം. കുട്ടി ബന്ധുക്കളുടെ കൂടെ ആയതിനാലാണ് മാറ്റി താമസിപ്പിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
