അഭിഷേക് ശര്‍മക്ക് കടുത്ത പനി : നമീബിയക്കെതിരെ സഞ്ജു ഓപ്പണറായേക്കും
ദില്ലി : ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലെത്താന്‍ വഴി തെളിയുന്നു. ഇന്നലെ അമേരിക്കക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് 12ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നമീബിയക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഓപ്പണറായി അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും മൂലം ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. ബാറ്റിംഗിനിറങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ അഭിഷേക് വാങ്കഡെയില്‍ നിരാശപ്പെടുത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ദുര്‍ബലരായ നമീബിയക്കെതിരെ അഭിഷേകിന് വിശ്രമം നല്‍കി സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. പേസര്‍ ജസ്പ്രീത് ബുമ്രയും ആദ്യ മത്സരത്തില്‍ കടുത്ത പനി മൂലം കളിച്ചിരുന്നില്ല. ബുമ്ര രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയാല്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. അഭിഷേകിനും ബുമ്രക്കും കാലവസ്ഥ കാരണം കടുത്ത പനിയാണെന്ന് മത്സരശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും വ്യക്തമാക്കിയിരുന്നു. 12നാണ് നമീബിയക്കെിരായ ഇന്ത്യയുടെ രണ്ടാം മത്സരം. ഇതിന് മുമ്പ് പരിക്കുമൂലം പുറത്തായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.
അമേരിക്കക്കെതിരെ ബാറ്റിംഗ് നിരയില്‍ കൂടുതല്‍ ഇടം കൈയന്‍മാരെ ഇറക്കിയ തന്ത്രം തിരിച്ചടിയായോ എന്നതും ഇന്ത്യൻ ടീം മാനേജ്മെന്‍റിനെ അലട്ടുന്ന ചോദ്യമാണ്. ബാറ്റിംഗ് നിരയില്‍ ആദ്യ മൂന്ന് പേരായ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരെല്ലാം ഇടം കൈയന്‍മാരായിരുന്നു. ബാറ്റിംഗ് നിരയിലെ ടോപ് 7ല്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും മാത്രമാണ് വലംകൈയന്‍ ബാറ്റര്‍മാരായി ഉണ്ടായിരുന്നത്. മധ്യനിരയില്‍ ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിംഗ്, വാലറ്റത്ത് അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇടം കൈയന്‍ ബാറ്റര്‍മാരായിരുന്നത് അമേരിക്കൻ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നമീബിയക്കെതിരെ ഓപ്പണര്‍മാരായി സഞ്ജു സാംസണെയും ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. നമീബിയക്കെതിരെ അവസരം ലഭിച്ചാല്‍ ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന സുവര്‍ണാവസരമാകും അത്.
