പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘം പോലീസ് പിടിയിൽ
കമ്പളക്കാട് : കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ് (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), നാട്ടിക വളപ്പാട് പുതിയവീട്ടിൽ പി.എ. ആൻസ് (34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിൻ മുകൾ വീട്ടിൽ റിനാസ് (25), കൊട്ടംകുളം പെരിങ്ങാനം തറയിൽ വീട്ടിൽ ലെജിൻ (43), പഴങ്കാവ് പനങ്ങാട് ചെന്നറ വീട്ടിൽ ധനേഷ് (34), പനങ്ങാട് എസ്എൻ പുരം കോവിൽപറമ്പിൽ വീട്ടിൽ സിജിൻ ദാസ് (38), എലതുരുത്ത് കാര്യാട്ടുകര പുഴങ്കര വീട്ടിൽ പി. ശ്രീധർ (36), ചാവക്കാട് വലിയകത്ത് വീട്ടിൽ വി.എസ്. സുഹാസ് (40), വെങ്ങിനശ്ശേരി വിധലയത്തിൽ വീട്ടിൽ ഗീവർഗീസ് (33), ഇരിഞ്ഞാലക്കുട മേപ്പുറത്തു വീട്ടിൽ ശിവപ്രസാദ് (29), പത്തനംതിട്ട കുട്ടൂർ രഞ്ജിത്ത് ഭവൻ പി.ആർ. രതീഷ് (42) എന്നിവരെയാണ് റിസോർട് വളഞ്ഞ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറിഞ്ചേർമലയിലെ റെയിൻ വ്യൂ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ഇവരൊന്നിച്ച് കവർച്ച നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തു വരികയായിരുന്നു. ഇവരെല്ലാവരും കവർച്ച, വധശ്രമം, അടിപിടി, വഞ്ചന, മോഷണമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ്. ഇവർ റെന്റിനെടുത്ത ടിയാഗോ കാറിൽ നിന്നും ആറുജോഡി വ്യാജ നമ്പർ പ്ളേറ്റുകളും, ചുറ്റികളും, വാഹനത്തിന്റെ ടൂൾസ് എന്നിവയും കണ്ടെടുത്തു. പിടിയിലായവരിൽ നിഖിൽ നാഥ് 17- ഓളം കേസുകളിലും, സാബു കൊലപാതകമുൾപ്പെടെ 16 കേസുകളിലും, ശിവപ്രസാദ് ഒൻപത് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസിന്റെ നിർദ്ദേശപ്രകാരം
കമ്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, സബ് ഇൻസ്‌പെക്ടർ എൻ.വി. ഹരീഷ്കുമാർ, കമ്പളക്കാട് സ്റ്റേഷനിലെ ഡ്രൈവർ എസ്ഐ വിജയൻ, എഎസ്ഐ റോബർട്ട്, കല്പറ്റ സ്റ്റേഷനിലെ എസ്ഐ ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർമാരായ രമേശ്, സിറാജ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
