പോക്സോ കേസ് പ്രതിക്ക് 6 വർഷം തടവും 50000 രൂപ പിഴയും
കമ്പളക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 6 വർഷത്തെ തടവും 50000 രൂപ പിഴയും. അഞ്ചുകുന്ന്, വിളമ്പുകണ്ടം കാരമ്മൽ വീട്ടിൽ ഷമീറി(40)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2023 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം പള്ളിക്കുന്ന് പെരുന്നാൾ കഴിഞ്ഞ് മടങ്ങവെ പ്രതി ഇയാളുടെ ഓട്ടോയിൽ കയറിയ ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യന്വേഷണം നടത്തി പിന്നീട് എസ് എം എസിന് കൈമാറുകയുമായിരുന്നു. അന്നത്തെ എസ് എം എസ് ഡി വൈ എസ് പി ആയിരുന്ന പി.കെ സന്തോഷ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. സബ് ഇൻസ്‌പെക്ടർ പി.എസ് ജെയിംസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
