October 4, 2025

പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ഒൻപതാം കിരീടം

Share

 

ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച പാകിസ്താന്‍. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച്‌ വിജയിക്കുംവരെ പൊരുതിയ ഇന്ത്യ.

 

ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.

 

അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനല്‍ ഹീറോകള്‍. പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 150/5.

 

 

ഇന്ത്യക്ക് ഈ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യ 20 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ 3 വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഗില്‍, അഭിഷേക് ശർമ്മ, സൂര്യകുമാർ എന്നിവർ നിരാശപ്പെടുത്തി. എന്നാല്‍ അതിനു ശേഷം സഞ്ജുവും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് വീണിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചത്.

 

53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി. തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്.

 

നാലാം വിക്കറ്റില്‍ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറില്‍ 21 പന്തില്‍ 24 റണ്‍സുമായി സഞ്ജു മടങ്ങി. അബ്റാർ അഹ്മദിന്റെ പന്തില്‍ ഫർഹാന് ക്യാച്ചായാണ് പുറത്താവല്‍. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.

 

പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റില്‍ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. ദൂബെ ഒരു ഓവർ ബാക്കി നില്‍ക്കെ ആണ് ഔട്ട് ആയത്.

 

അവസാന ഓവറില്‍ 10 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഹാരിസ് റഹൂഫ് ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തില്‍ ഇന്ത്യ 2 റണ്‍സ് നേടി. 5 പന്തില്‍ 8 റണ്‍സ്. രണ്ടാം പന്തില്‍ സിക്സ് പറത്തി തിലക് വർമ്മ. പിന്നെ ജയിക്കാൻ വെറും 2 റണ്‍സ്.

 

പാകിസ്താനുവേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്‌റാര്‍ അഹ്‌മദ് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.

 

147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്ബോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.

 

തുടക്കം സൂപ്പർ, ഒടുക്കം പാളി

 

നേരത്തേ പാകിസ്താൻ ഇന്ത്യക്ക് മുന്നില്‍ 147 റണ്‍സ് വിജയ ലക്ഷ്യമുയർത്തി. ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താൻ ദയനീയമായി തകർന്നത്. 15 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ വീണത്. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ അർധ സെഞ്ചുറി നേടി. 19.1 ഓവറില്‍ 146 റണ്‍സാണ് പാകിസ്താൻ നേടിയത്.

 

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതില്‍ത്തന്നെ അവസാന ആറു വിക്കറ്റുകള്‍ വീണത് 15 റണ്‍സെടുക്കുന്നതിനിടെ. അവസാന ഒൻപത് വിക്കറ്റുകള്‍ക്കായി ഇന്ത്യ ചെലവഴിച്ചത് വെറും 38 പന്തുകള്‍.

 

ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി നേടി പുറത്തായി. 38 പന്തുകളില്‍നിന്ന് 57 റണ്‍സാണ് സമ്ബാദ്യം. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

 

നിലയുറപ്പിച്ച ശേഷം തകര്‍ത്തുകളിച്ച സാഹിബ്‌സദ, ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖർ മികച്ച പിന്തുണ നല്‍കി നിലയുറപ്പിച്ചു. ഒടുവില്‍ പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ചായാണ് മടക്കം.

 

തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തില്‍ 14 റണ്‍സാണ് സമ്ബാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്ബില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമായി 46 റണ്‍സാണ് സമ്ബാദ്യം.

 

ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച്‌ അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്ബോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്ബാദ്യം. ഷഹീൻ അഫ്രീദിയെയും ഫഹീം അഷ്റഫിനെയും മടക്കി കുല്‍ദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.

 

നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. പകരം റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്താൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.

 

അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും സ്‌ക്വാഡിലില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്.

 

ഇന്ത്യ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍), ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

 

പാകിസ്താന്‍ സ്‌ക്വാഡ്: സാഹിബ്‌സാദാ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സായിം അയ്യൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്‌


Share
Copyright © All rights reserved. | Newsphere by AF themes.