ഒറ്റക്ക് തോളിലേറ്റി ക്യാപ്റ്റൻ അയ്യര്‍; മുംബൈയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി , പഞ്ചാബ് ഐ.പി.എല്‍ ഫൈനലില്‍

അഹമ്മദാബാദ് : ഐ.പി.എല്‍ കലാശപ്പോരില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന് എതിരാളികളായി പഞ്ചാബ് കിങ്സ്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് പഞ്ചാബ് ഫൈനലില്‍ കടന്നത്. ഒരു ഘട്ടത്തില്‍ കൈവിട്ട കളി 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത നായകൻ ശ്രേയസ് അയ്യരുടെ മനക്കരുത്തും കൈക്കരുത്തുമാണ് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കി നില്‍ക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
നാലാമനായി ക്രീസിലെത്തി 41 പന്തില്‍ എട്ടു സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെയാണ് ശ്രേയസ് 87 റണ്‍സെടുത്തത്. അശ്വിനി കുമാർ എറിഞ്ഞ 19ാമത്തെ ഓവറില്‍ 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. 29 പന്തില്‍ 48 റണ്‍സെടുത്ത നേഹല്‍ വധേരയും 21 പന്തില്‍ 38 റണ്‍സെടുത്ത ജോഷ് ഇംഗ്ലീസ് മികച്ച പിന്തുണ നല്‍കി. പ്രിയാൻഷ് ആര്യ 20 ഉം പ്രഭ്സിംറാൻ ആറും ശശാങ്ക് സിങ് രണ്ടും റണ്‍സെടുത്ത് പുറത്തായി.
നേരത്തെ, മഴ തുടർന്ന് രണ്ടുമണിക്കൂറിലധികം വൈകി തുടങ്ങിയ മത്സരത്തില്‍ സൂര്യകുമാർ യാദവ്, തിലക് വർമ, ജോണി ബെയർസ്റ്റോ,നമൻധിർ എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്.
സൂപ്പർ ബാറ്റർ രോഹിതിനെ മുംബൈക്ക് തുടക്കത്തിലേ നഷ്ടമായി. മാർക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ വൈശാഖിന് ക്യാച്ച് നല്‍കി രോഹിത് (8) മടങ്ങി. ബെയർസ്റ്റോക്ക് കൂട്ടായി തിലക് വർമ എത്തിയതോടെ സ്കോർ കുതിച്ചുയർന്നു.
ഏഴ് ഓവറില്‍ ടീം സ്കോർ 70ല്‍ നില്‍ക്കെ ബെയർസ്റ്റോ മടങ്ങി. 24 പന്തില്‍ 38 റണ്‍സെടുത്ത ബയർസ്റ്റോ വിജയകുമാർ വൈശാഖിന് വിക്കറ്റ് നല്‍കി. തുടർന്നെത്തിയ സൂര്യകുമാർ പതിവ് ശൈലിയില്‍ ആഞ്ഞടിച്ചതോടെ മുംബൈക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 26 പന്തില്‍ 44 റണ്‍സെടുത്ത സൂര്യകുമാർ യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ വധേര പിടിച്ച് പുറത്തായി.
രണ്ടു പന്ത് വ്യത്യാസത്തില്‍ തിലക് വർമയും മടങ്ങി. 29 പന്തില്‍ 44 റണ്‍സെടുത്ത തിലക് കൈയില്‍ ജാമിയേഴ്സന്റെ പന്തിലാണ് പുറത്തായത്. 13 പന്തില്‍ 15 റണ്‍സെടുത്ത ഹാർദിക് പാണ്ഡ്യയും 18 പന്തില്‍ 37 റണ്‍സെടുത്ത നമൻധിറും അസ്മത്തുല്ല ഉമർസായുടെ പന്തില്‍ പുറത്തായി. എട്ടുറണ്‍സുമായി രാജ് ബാവയും റണ്‍സൊന്നും എടുക്കാതെ മിച്ചല്‍ സാന്ററും പുറത്താകാതെ നിന്നു.