കഞ്ചാവ് കേസിൽ യുവാവിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും

കല്‍പ്പറ്റ : 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും. ബത്തേരി മൈതാനിക്കുന്ന് സ്വദേശി ഷിയാസ് പാട്ടേലി (26) നെയാണ് വയനാട് അഡീ. സെഷന്‍സ് കോടതി (എന്‍.ഡി.പി.എസ്) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
2021 ഏപ്രില്‍ മാസത്തിലാണ് സംഭവം. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടിയത് . ബൈക്കില്‍ കല്‍പ്പറ്റ ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
അന്നത്തെ കല്‍പ്പറ്റ എസ്‌ഐ പി.ജെ. ജെയിംസാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. ശ്രദ്ധാധരന്‍ ഹാജരായി.