കാഞ്ഞിരത്തിനാൽ ജയിംസ് കളക്ട്രേറ്റിന് മുമ്പിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൽപ്പറ്റ : 10 വർഷമായി വയനാട് കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുന്ന കാഞ്ഞിരത്തിനാൽ ജയിംസ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തി. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉടൻ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിലായിരുന്നു സംഭവത്തിന് തുടക്കം. സമരത്തിന് എത്തിയ പ്രവർത്തകർ കാഞ്ഞിരത്തിനാൽ ജയിംസ് സമരം ചെയ്യുന്ന സമരപന്തൽ പൊളിച്ചുവെന്ന് ആരോപിച്ചാണ് അപ്രതീക്ഷിത ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോൾ പൂർണ്ണമായി ദേഹത്തൊഴിച്ച
ജയിംസിനെ ഏറെ മണിക്കൂറോളം പൊലീസും പ്രവർത്തകരും ഇടപെട്ടാണു ശാന്തനാക്കിയത്.
മാർച്ചിൽ തകർന്ന സമര പന്തൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു.
വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്.
ഭൂമി വിട്ടു നൽകാൻ നടപടികൾ വേണമെന്ന് ചൂണ്ടിക്കാട്ടി മുൻ ജില്ലാ കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.