ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈൻ ബുക്കിങ്ങ് മാത്രം ; പ്രതിദിനം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം : ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശനസൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
വെർച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടൻ പൂർത്തിയാക്കും.
വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31-നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.
യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.