അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ

ഓണക്കാത്ത് സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. അരിയടക്കമുള്ള സാധനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ഇതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സാധാരണക്കാർ.
രണ്ട് മുതല്‍ ആറ് രൂപവരെയാണ് സാധനങ്ങള്‍ക്ക് സപ്ലൈകോ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഓണം ഫെയറുകള്‍ ഇന്ന് ആരംഭിക്കും. ഇതിനിടെയുള്ള സപ്ലൈകോയുടെ വില വർദ്ധന ആളുകളെ കൊള്ളയടിക്കുന്നതിന്റെ ഭാഗമാണ്.
സബ്‌സിഡി സാധനങ്ങളായ കുറുവ അരിയ്ക്ക് 30 രൂപയായിരുന്നു കിലോയ്ക്ക് വില. എന്നാല്‍ മൂന്ന് രൂപ വർദ്ധിപ്പിച്ചു. ഇനി മുതല്‍ 33 രൂപയാണ് കിലോയ്ക്ക് നല്‍കേണ്ടിവരുക. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കി. സമാന രീതിയില്‍ മുഴുവൻ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.
സപ്ലൈകോയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് നേരത്തെ തന്നെ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കേരളീയരുടെ ഓണോഘോഷങ്ങള്‍ക്ക് നാളെ മുതലാണ് തുടക്കം ആകുക. ഉത്സവകാലം ആയതിനാല്‍ വലിയ അളവില്‍ സാധനങ്ങള്‍ ആവശ്യമാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ വിലയുള്ളതിനാല്‍ സപ്ലൈകോയില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ ആണ് സാധാരണക്കാരുടെ ആശ്രയം. എന്നാല്‍ അതിനും ഇപ്പോള്‍ വില കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് സർക്കാർ.